Thursday, August 13, 2015

വയലറ്റിനുള്ള കത്തുകൾ

പ്രേമം കവിതയ്ക്കു പറ്റിയതും കാശിനുകൊള്ളാത്തതുമായ കൊഴമാന്തരം പിടിച്ച ഒരേർപ്പാടാണ് എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ട്. (ആരേം കിട്ടിയില്ലേൽ, തല്കാലം അതിലൊരാൾക്ക് എന്റെ പേരു കൊടുക്കാം.) അങ്ങനത്തെ ഒരാളെ പ്രേമങ്ങളിലേക്കും അതിന്റെ ബേജാറുകളിലേക്കും ആട്ടിയോടിക്കുന്ന കവിതകൾ "വയലിറ്റിനുള്ള കത്തുകളിൽ' ഉണ്ട്. എങ്ങിനെന്നാൽ,
"നീ സ്നേഹിക്കുന്നു എന്നറിഞ്ഞിട്ടും
ഒരാൾ അഹങ്കരിക്കുന്നില്ല എങ്കിൽ
അയാൾക്ക് എന്തോ കുഴപ്പമുണ്ടെന്നു വേണം കരുതാൻ" എന്ന് പറഞ്ഞ്, പ്രേമം വിനയപ്പെടുത്തും എന്ന പഴയപേച്ചിനെ പുറത്താക്കികൊണ്ട്‌ പ്രേമിച്ച് അഹങ്കരിക്കാനുള്ള വഴിതെളിയിച്ചുകൊണ്ടുമാണ് ആട്ടിപ്പായിക്കൽ സാധിക്കുന്നത്.
"വെട്ടിത്തിരുത്താനാകാത്ത
നിസ്സഹായതയാണ്
ഓർമ്മ.” എന്നു മറ്റൊരു കത്തിൽ. വസന്തത്തോട് പേരു ചോദിച്ച് കവിതക്കാരനാണല്ലോ, വസന്തവുമായുള്ള പൊതുഇടപാടുകൾ പ്രണയികൾക്ക് പതിച്ചു കൊടുത്തതാണല്ലോ എന്നൊക്കെ കരുതി ക്ഷമിക്കാം. "ആദ്യം മരിച്ചാൽ/ നിന്നെ ആരു നോക്കുമെന്നാല്ലയിരുന്നു/ ആരെല്ലാം നോക്കുമെന്നായിരുന്നു സങ്കടം" എന്ന് സ്നേഹത്തിന്റെ വാസ്തവ അല്ലെങ്കിൽ സ്വാർത്ഥത്തെക്കുറിച്ച് പറഞ്ഞ ആളാണ്. പക്ഷേ,
"സ്നേഹിക്കുന്നതിനേക്കാൾ
സങ്കടകരമായി
എന്തുണ്ടീഭൂമിയിൽ" എന്ന ചോദ്യം മാപ്പർഹിക്കുന്നതായി തോന്നുന്നില്ല.
അതുകൊണ്ട്, പ്രേമത്തിന്റെ പൈറേറ്റടോ‌ അല്ലാത്തതോ ആയ കോപ്പികണ്ട് കയ്യടിക്കുന്നതാണ് തൊന്തരവുകൾ കുറക്കാൻ നല്ലത്.
പ്രേമിക്കുന്നവർ ഈ പുസ്തകം കൂട്ടുകാരിക്കോ കൂട്ടുകാരനോ കൊടുക്കാതിരിക്കുക. പ്രേമിക്കാത്തവർ, ഈ പുസ്തകം വായിക്കാതിരിക്കുക. എന്തെന്നാൽ, ഇത് നിങ്ങളെ പ്രേമിപ്പിക്കാനോ തദ്വാരാ കത്തെഴുതിപ്പിക്കാനോ ഇടവരുത്തിയേക്കാവുന്ന ഒരു കിത്താബാണ്.
Anything that can possibly go wrong, does- എന്നാണല്ലോ മർഫീടെ നിയമം പറയുന്നത്. അച്ചേലിക്ക്, ഈ പുസ്തകം വായിച്ചാലും ഇല്ലേലും, വരാനുള്ള പ്രേമം സെൻസർബോർഡിൽ തങ്ങില്ല. ആകയാൽ, "വയലറ്റിനുള്ള കത്തുകൾ വായിച്ചിട്ട്" പ്രേമപ്പെടുന്നതോ പ്രേമത്തിൽ തുടരുന്നതോ ആണ് വായിക്കാതെ പെടുന്നതിനേക്കാൾ നല്ലത് എന്നാണ് ഇപ്പോൾ എന്റെ ഒരു ഇത്.

വയലറ്റിനുള്ള കത്തുകൾ-കുഴൂർ വിൽസണാൽ വിരചിതം.
സൈകതം ബുക്സ് പ്രസാധനം.

1 comment:

ajith said...

കുഴൂര്‍ ഇപ്പം ബ്ലോഗിലൊന്നും എഴുതാറില്ല. എല്ലാം പുസ്തകമാക്കുവാണല്ലേ!!!!

Blog Archive